പാലക്കാട് : ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്‌എച്ച്‌ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം ശരിവെച്ച് അതിക്രമത്തിന് ഇരയായ യുവതിയുടെ മൊഴി.
ഡിവൈഎസ്പി ഉമേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം. തന്നെ ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. 'ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു' എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണമുളളത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആണ്‍മക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Post a Comment